2011 ജൂലൈ 27, ബുധനാഴ്‌ച

എന്‍റെ ബല്ല്യ കാലമോഹങ്ങളിലെക്കൊരു മടക്കം .......................

               എനിക്കെന്റെ നാട്ടിലൊന്നു പോകണം. ജനിച്ചു വളര്‍ന്ന എന്റെ വീട്ടില്‍ പോയി, പഴയതു പോലെ വഴിയായ വഴിയൊക്കെ ചാടി ഓടി നടക്കണം. മഴ വരുമ്പോള്‍ മുറ്റത്തും പറമ്പിലും ഒക്കെ നടന്ന്, ഒരു തുള്ളിപോലും കളയാതെ നനയണം. മഴ നനഞ്ഞു കുളിച്ചാല്‍, ചൂടുകുരു പോകുമെന്നാരോ പറഞ്ഞു കേട്ട ഓര്‍മയില്‍, വീടിന്റെ ഇറയത്ത്‌ വെള്ളം വന്നു വീഴുന്ന ഓവിന്റെ നേരേ, അടിയില്‍ പോയി നിക്കണം, പുറം പൊളിഞ്ഞു പോകുന്ന ശക്തിയില്‍, മഴവെള്ളം പുറത്തു വീഴുമ്പോള്‍, മഴയെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കണം.

                         വീട്ടില്‍ ചെന്നാലുടനെ കൊതി പറഞ്ഞുപറഞ്ഞു, പപ്പയെ  ഏതെങ്കിലുമൊരു പ്ലാവില്‍ വലിഞ്ഞു കേറ്റിക്കണം.പറമ്പിന്‍റെ അതിരില്‍ നില്‍ക്കുന്ന പ്ലാവില്‍ന്നും പപ്പാ  ചക്ക കയറില്‍ കെട്ടി ഇറക്കുമ്പോള്‍, അപ്പുറത്തെ പറമ്പിലേയ്ക്കു പോകാതെ, കയറുപിടിച്ചു വലിച്ചടുപ്പിക്കണം, ആക്രാന്തം പിടിച്ചു ചക്ക ഒരെണ്ണം വെട്ടി ചക്കപ്പുഴുക്ക് വക്കണം   . മടലില്‍ നിന്നും പറിച്ചിട്ട, ചുളയിലെ ചവിണികള്‍ പറിക്കാന്‍, തൊട്ടപ്പുറത്തു
താമസിക്കുന്ന പിള്ളേരെ  വിളിക്കണം. ചവിണി പറിച്ചതവന്മാരു വായിലേക്കിടുകയും, മുറത്തില്‍ ചുളയൊന്നും കാണാതെ വരികയും ചെയ്യുമ്പോള്‍, '''ഒള്ള പച്ച ചക്ക മുഴുവനും വലിച്ചു കേറ്റിയാല്‍, വയറു നോവുമെടാ ''', എന്നവന്മാരെ ചീത്ത വിളിക്കണം.

                         കയ്യിലെ ചക്ക മൊണഞ്ഞീന്‍ മുഴുവനും മണ്ണെണ്ണയൊഴിച്ചു കഴുകിക്കളയണം. തേങ്ങാ ചിരണ്ടിയിട്ടു ചക്ക പുഴുങ്ങി , ചൂടോടെ കോഴിച്ചാറുമൊഴിച്ചു തിന്നണം. അനിയനുമൊരുമിച്ചൊരു പ്ലേറ്റില്‍നിന്നു തിന്നുമ്പോള്‍, പുഴുക്കിലൂടെ വിരലു കൊണ്ടു ചാലുവരച്ച്‌, കോഴിച്ചാറു മുഴുവനവന്‍ അവന്റെ വശത്തേയ്ക്കൊഴുക്കി എടുക്കുന്നതിനവനോടു തല്ലു പിടിയ്ക്കണം. വെട്ടിയ ചക്കയുടെ കുരു മുഴുവനും പാട ഞൊട്ടി, കഴുകി, ഉണക്കാനിട്ട്‌, പിറ്റേന്നതു കൊണ്ടൊരു ചക്കകുരു-മാങ്ങാക്കറി വച്ചു വായ്ക്കു രുചിയായിട്ടു ചോറുണ്ണണം.

ഏതു വേനല്‍ക്കാലത്തും നല്ല തണുത്ത വെള്ളമുള്ള ഞങ്ങളുടെ കിണറ്റുകരയില്‍ നിന്നു വെള്ളം കോരി തലവഴി ഒഴിച്ചു, തല തണുക്കെ കുളിക്കണം. 'ഞാന്‍ 5 വലിക്കു വെള്ളം മുകളിലെത്തിച്ചു, നിന്നെകൊണ്ടു പറ്റുമോ' എന്നനിയനുമായി മല്‍സരിക്കണം.

  തേങ്ങാ ഇടുന്ന ദിവസം, ആദ്യം തേങ്ങായും, പിന്നെ ചൂട്ടും, കൊതുമ്പും കോഞ്ഞാട്ടയുമൊക്കെ വലിച്ചു വീട്ടില്‍ കൊണ്ടു ചെന്നിട്ടു, തളര്‍ന്നിരിക്കുമ്പോള്‍ പപ്പയോടു അനുവാദം  മേടിച്ചിടീച്ച കരിക്കു വെട്ടി കുടിക്കണം. അതിലെ ഇളം തേങ്ങാ സ്പൂണുകൊണ്ടു ചിരണ്ടി തിന്നണം. ചൂട്ടൊക്കെ വെട്ടി, അടുക്കി ചെറിയ ചെറിയ കെട്ടുകളാക്കി മഴക്കാലത്തേയ്ക്ക്‌, അടുപ്പില്‍ തീ പിടിപ്പിക്കാനായി സംഭരിച്ചു വയ്ക്കണം. കേടു വരാത്ത കൂന്തലയുള്ള ചൂട്ടിന്റെയൊക്കെ അറ്റംവെട്ടി അമ്മയ്ക്കു ചൂലുണ്ടാക്കാന്‍ കൊടുക്കണം.

  തേങ്ങാ പൊട്ടിക്കുമ്പോള്‍, അതിന്റെ തേങ്ങാവെള്ളം മുഴുവനും കുടിച്ചു വയറു വീര്‍പ്പിക്കണം. അകത്തു പൊങ്ങു വച്ച തേങ്ങാ പൊട്ടിക്കുമ്പോള്‍ വേറാര്‍ക്കും കിട്ടണതിനു മുന്‍പു ചാടിവീണ് പൊങ്ങെടുത്തു തിന്നണ കൂട്ടുകാരന്റെ വീട്ടില്‍ കപ്പ വാട്ടുന്ന ദിവസം പണ്ടത്തെ പോലെ, വീട്ടുകാരും അയല്‍വക്കം കാരുമൊക്കെ ഒരുമിച്ചു വട്ടത്തിലിരുന്നു തൊണ്ടു പൊളിക്കുകയും അരിയുകയും ചെയ്യുമ്പോള്‍, ഇടക്കിടെ എല്ലാര്‍ക്കും മോരും വെള്ളവും കഞ്ഞിവെള്ളവും കട്ടന്‍ചായയും സപ്പ്ലൈ ചെയ്യണം. എല്ലാവരും കുടി കഴിയുമ്പോള്‍, വീട്ടിലുള്ള കത്തിയൊന്നുമരിയാന്‍ തികയാതെ വരുമ്പോള്‍, അപ്പുറത്തെ  വീട്ടിലേയ്ക്കൊരു കത്തി കടം മേടിയ്ക്കാനോടണം.

  പപ്പാ റബര്‍ വെട്ടാന്‍ പോകുമ്പോള്‍ കാപ്പിയും ചോറും കഞ്ഞിവെള്ളവും കട്ടന്‍ ചായയുമൊക്കെയായി വീട്ടില്‍ നിന്നും റബര്‍ തോട്ടത്തിലേക്ക് പായണം . പപ്പാ  കാപ്പി കുടിക്കുന്ന സമയത്തു, പറമ്പിലെ ചക്കര മാവിന്റെ ചുവട്ടില്‍ നിന്ന് മാങ്ങാപഴം  പെറുക്കണം. കൈനെറയുമ്പോള്‍, കിട്ടിയത്രയുമെണ്ണി കൊണ്ടു വന്നു കപ്പികുടിക്കുന്നിടത് വച്ചിട്ട്  വച്ചിട്ടു വീണ്ടും പോയി പെറുക്കി വരുമ്പോള്‍, ആദ്യം വച്ചതില്‍, എണ്ണത്തില്‍ പാതി പോലും കാണാത്തപ്പോള്‍, 'നീ എന്റെ മാമ്പഴം  കട്ടെടുത്തൂ'ന്നു പറഞ്ഞു പിന്നാലെ എത്തിയ അനിയനുമായി തല്ലു പിടിക്കണം.  വീട്ടില്‍ കുട്ടികള്‍ക്കു കാപ്പി  നിഷിദ്ധമായതിനാല്‍, എന്റെ കപ്പികൊതി  അറിയാവുന്ന പപ്പാ , ഗ്ലാസ്സിലെനിക്കു വേണ്ടി ബാക്കി വയ്ക്കുന്ന, കണ്ണു പൊട്ടുന്ന കടുപ്പമുള്ള, ഡബിള്‍ സ്ട്രോങ്ങ്‌ കാപ്പി , മട്ടടക്കം കുടിക്കണം.

ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ മഴ പെയ്തു വെള്ളം പൊങ്ങി , റോടെത് , തോടേതെന്നു തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന നേരത്ത്‌, കുടയുംചൂടി റോഡിലൂടെ  എനിക്കെന്റെ സ്കൂളില്‍ പോകണം. സ്കൂളു തുറക്കുന്നതു പ്രമാണിച്ചു മേടിച്ച പുതിയ ചെരിപ്പ് അനിയന്‍ തോട്ടിലൂടെ ഒഴുക്കി വിടുമ്പോള്‍, അതു പിടിയ്ക്കാന്‍ കുറെ ദൂരം ഓടണം. അവസാനം തിരിച്ചു വന്നു ദേഷ്യത്തിലവനിട്ടു രണ്ടു പൊട്ടിയ്ക്കണം. 'ബാക്കി നിനക്കു വീട്ടില്‍ ചെല്ലുമ്പോ കിട്ടുമെടാ' എന്നു പറഞ്ഞവനെ പിന്നെയും കരയിക്കണം.അനിയന്‍ ചാമ്പങ്ങാ പറിക്കാന്‍ കേറുമ്പോള്‍, അവന്‍ പറിച്ചിടുന്ന ചാമ്പങ്ങ താഴെ വീണു ചതയാതിരിക്കാന്‍, തോര്‍ത്ത്‌ കഴുതികെട്ടി വിടര്‍ത്തി പിടിച്ചു നില്‍ക്കണം.

              എനിക്കെന്റെ നാട്ടിലെ കെ എസ്‌ ആര്‍ റ്റി സി ബസ്‌ സ്റ്റാന്റില്‍ പൊരി വെയിലത്തു ബസ്‌ നോക്കി നില്‍ക്കണം. അവസാനം ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടൊരു ബസ്‌ വരുമ്പോള്‍, അതിന്റെ പിന്നാലെ ഓടുന്ന മൂന്നു ബസില്‍ കൊള്ളാന്‍ മാത്രമുള്ള ആള്‍ക്കൂട്ടത്തിനൊപ്പം ഓടണം. സൂചികുത്താനിടമില്ലാത്ത ബസില്‍ മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ തലയില്‍ നിന്നും വരുന്ന കനച്ച എണ്ണയുടെയും, വിയര്‍പ്പിന്റെയും കൂടി കുഴഞ്ഞ മണം സഹിക്കാന്‍ പറ്റാതെ, കാലിന്റെ പെരുവിരലില്‍ പൊങ്ങി നിന്ന്, മൂക്കു വിടര്‍ത്തി അല്‍പം ശുദ്ധവായു ശ്വസിക്കണം.
    
       കൊട്ടുകര്‍ക്കൊപ്പം മീനച്ചില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങുബോള്‍ അവര്‍ അറിയാതെ അവരുടെ മുണ്ടും ഷര്‍ട്ടും ഒക്കെ എടുതോളിച്ച് വക്കണം . വെള്ളിയെപ്പള്ളി കണ്ടത്തില്‍ (ഇന്നത്തെ G V രാജാ ഗ്രൗണ്ടില്‍ )നട്ടുച്ചയ്ക്ക് ക്രിക്കറ്റ് കളിയും കഴിഞ്ഞു സ്റെടിയത്തിന്റെ മൂലയിലുള്ള വീട്ടിലെ പൈപ്പില്‍ നിന്നും വയറു നിറച്ചു വെള്ളം കുടിക്കണം .......................................


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും ഇനിയും എന്‍ മോഹങ്ങള്‍ എഴുതുവാന്‍ മോഹം ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ